Monday 28 November 2016

ആത്മഹത്യ


ഞാൻ അമ്മു. ഇന്നലെ ഞാൻ നിങ്ങളുടെ ലോകത്തോട് വിട പറഞ്ഞു. ഇന്ന് ഞാനൊരു പുതിയ ലോകത്താ. മരണത്തിന്റെ കൂട്ടുകാരായ പ്രായവും അസുഖവുമൊന്നുമല്ല എന്നെ നിങ്ങളുടെ ലോകത്തു നിന്നും കവർന്നെടുത്തത്. പ്രായത്തിനും അസുഖങ്ങൾക്കും രോഗങ്ങൾക്കുമൊന്നും ഒരിടം നൽകാതെ ഞാൻ തന്നെ എന്റെ മരണത്തെ പുല്കുകയായിരുന്നു. ഒരേ ഒരു നിമിഷത്തെ ദുഷിച്ച ചിന്തകൾ എന്നെ ഈ ലോകത്തോട് വിട പറയിക്കാൻ കാരണമായി.

കൗമാരത്തിന്റെ പ്രിയ സുഹൃത്തായ പ്രണയമാണെന്റെ മരണത്തിനു ചുക്കാൻ പിടിച്ചത്. ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് നിമിഷങ്ങൾ വാരി വിതറിയായിരുന്നു പ്രണയത്തിന്റെ തുടക്കം. ആ നിമിഷങ്ങൾ മാത്രമാണ് ജീവിതം എന്ന് ഞാൻ വിശ്വസിച്ചിരിക്കണം, അവൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നതെന്നും. ആദ്യമൊക്കെ പിണക്കവും ഇണക്കവും സ്ഥിരം കലാപരിപാടി ആയിരുന്നു, അതിൽ ഞങ്ങൾ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ ആ നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും ഒരുപാടൊന്നും ആയുസുണ്ടായിരുന്നില്ല. ആദ്യമായി കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ കൗതുകം അതുമാത്രമായിരുന്നു ആദ്യത്തെ പ്രണയ നാളുകൾ. യാഥാർഥ്യമെന്തെന്നോ സത്യമെന്തെന്നോ തിരിച്ചറിയാനാവാതെ സ്വപ്നലോകത്തായിരുന്നു ഞാൻ ആ നാളുകളിൽ. അവനിൽ മാത്രമായിരുന്നു ഞാനെന്റെ ലോകം കണ്ടത്.

ഇടക്കെപ്പോഴോ നമുക്കിടയിൽ അകലങ്ങൾ സ്ഥാനം പിടിച്ചു. പരാതിയുടെയും പരിഭവത്തിന്റെയും പഴിചാരലിന്റെയും കുത്തൊഴുക്കുകളിൽ സ്നേഹം എവിടെയോ പോയ് മറഞ്ഞു. അവനിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അവന്റെ സംസാരങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി, എന്നിൽ നിന്നകലാനുള്ള വെമ്പൽ ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ കൂടിക്കാഴ്‌ചകൾ കുറഞ്ഞു, സംസാരിക്കാൻ പോലും സമയമില്ലാതായി. അവസാനം അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാനൊരു ശല്യമാണെന്ന്, അവന് എന്നെ മടുത്തിരിക്കുന്നു എന്ന്.അതുകൊണ്ട് നമുക്കിവിടെ വെച്ചു നിർത്താം എന്നവൻ തെല്ല് കുറ്റബോധമോ നിരാശയോ കൂടാതെ എന്റെ മുഖത്തു നോക്കി വാക്കുകളിലൂടെ ആഞ്ഞടിച്ചു.

അവന്റെ ആ വാക്കുകൾ എന്നെ തന്നെ ഇല്ലാതാക്കാൻ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. ആ നിമിഷം ചുറ്റിലും നിന്നുകൊണ്ടെന്നെ സ്നേഹത്തിൽ പൊതിഞ്ഞവരെ ഞാൻ കണ്ടില്ലെന്നു നടിച്ചു. 'അമ്മ, അച്ഛൻ, ഏട്ടൻ, അനുജൻ, മുത്തശ്ശൻ മുത്തശ്ശി കൂട്ടുകാർ അങ്ങനെ എല്ലാവരെയും ഞാൻ മനപ്പൂർവം മറന്നു കളഞ്ഞു. അവനില്ലാത്തൊരു ജീവിതം എനിക്ക് സാധ്യമാവില്ലെന്നു തോന്നി, എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനായി മരണത്തെ ഞാനെന്റെ കൂടെ കൂട്ടാൻ തീരുമാനിച്ചു.

ആദ്യം നോട്ടം എന്റെ തലയ്ക്കു മുകളിരിക്കുന്ന ഫാനിലേക്കായിരുന്നു, പിന്നീട് ബ്ലേഡും ട്രെയിനും വീടിനടുത്തുള്ള ക്വാറിയും എല്ലാം മനസ്സിലൂടെ ചീറി പാഞ്ഞു. അവസാനം തിരഞ്ഞെടുത്തു, കൂവിപാഞ്ഞ് വരുന്ന തീവണ്ടി. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാന യാത്രയാണെന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല. 2 കിലോമീറ്റര് നടക്കണം റെയിൽവേ ട്രാക്കിലേക്ക് എത്തിപ്പെടാൻ. എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചിരുന്നില്ല ആകെ ഒരു മൂകത മാത്രം, നടന്നു നീങ്ങുന്ന വഴികളിൽ ചുറ്റിലുമുള്ള കാഴ്‌ചകളൊന്നും എന്റെ കണ്ണിൽ പതിഞ്ഞില്ല. ഇടക്കെപ്പോഴോ മഴയും കൂട്ടിനെത്തിയെങ്കിലും എന്നിലെ കത്തിജ്വലിക്കുന്ന തീയെ അണയ്ക്കാൻ പോന്നതായിരുന്നില്ല അതൊന്നും. അപ്പോഴും പിന്നിട്ട വഴിക്കലൊക്കെയും ഇനി ഒരു ഓര്മ മാത്രമായിരിക്കുമെന്ന് മനസ്സെവിടെയോ മന്ത്രിക്കുന്നുണ്ടായിരുന്നു.
റെയിൽവേ ട്രാക്കിനു സമീപത്തു എത്തിചേർന്ന ഞാൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു, ആരെയും കണ്ടില്ല. നീണ്ട് നിവർന്ന് കിടക്കുന്ന റെയിൽവേ ട്രാക്ക് എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി. അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ അകലെ നിന്ന് ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി എന്റെ കാഴ്ചയിൽ പെട്ടു. എന്ത് കൊണ്ടോ ഹൃദയം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ട്രെയിൻ എന്റെ അടുക്കൽ എത്തിച്ചേരാൻ മൂന്നോ നാലോ സെക്കൻഡുകൾ മാത്രം, കൂടുതലൊന്നും ആലോചിക്കാതെ ട്രാക്കിലേക്ക് കാലെടുത്തു വച്ചു, അച്ഛന്റെയും അമ്മയുടെയും മുഖങ്ങളിങ്ങനെ മിന്നി മായുന്നുണ്ടായിരുന്നെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.

ട്രെയിൻ എന്നെ വന്നിടിച്ച നിമിഷം മുതലാണ് ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയതെന്നു തോന്നി. ഒരു നിമിഷം പിറകിലേക്ക് നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിചു തുടങ്ങിയതും അപ്പോഴയായിരുന്നു. ട്രെയിൻ പിഴുതെറിഞ്ഞ എന്റെ കാലുകളും കൈകളും തലയുമെല്ലാം അങ്ങിങ്ങായി ചെന്ന് വീണു. ചിന്നിച്ചിതറി ചോര വാർന്നൊലിക്കുന്ന എന്റെ ശരീരം വേദന കൊണ്ട് പുളഞ്ഞു ഞാൻ. മരണത്തിന്റെ വേദനയ്ക്കപ്പുറം ശരീരങ്ങൾ നുറുങ്ങുകളാവുമ്പോയുണ്ടാവുന്ന വേദന, അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അച്ഛന്റെ കരങ്ങളെന്നെ വാരിപുണരാൻ എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു.

എല്ലാം കഴിഞ്ഞു ഈ ലോകം എനിക്കന്യമായെന്നു ഞാൻ തിരിച്ചറിഞ്ഞു. ചുറ്റിലും ആൾക്കൂട്ടം ആരൊക്കെയോ ചെർന്നെന്റെ ശരീര ഭാഗങ്ങൾ പെറുക്കിയെടുക്കുത്ത് തുണിയിൽ പൊതിഞ്ഞു വെക്കുന്നു. അപ്പോഴേക്കും എന്റമ്മയുടെ നിലവിളി ഞാൻ കുറച്ചകലെ നിന്നും കേട്ടു. പെയ്തൊഴിയാത്ത പെരുമഴപോലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, അലറി വിളിക്കുന്നുണ്ട്,"മോളെ അമ്മു... ". രക്തത്തിൽ കുളിച്ചു കിടന്ന വെള്ളത്തുണി എന്റെ മുഖത്ത് നിന്നും മാറ്റിയതും, അമ്മയുടെ നിയന്ത്രണം വിട്ടു, പൊട്ടിക്കരഞ്ഞു, ഉടൻ തന്നെ ബോധക്ഷയയായി. അമ്മയെ ആരൊക്കെയോ ചേർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാനപ്പോഴും പോലീസുകാരുടെ കാവലിലായിരുന്നു. അധികം താമസിയാതെ അച്ഛനും ഏട്ടനും എത്തി, അച്ഛനെ ആരൊക്കെയോ താങ്ങി പിടിച്ചിരിക്കുന്നു, കാലുകൾ ചലിക്കാൻ പ്രയാസപ്പെടുന്നു, കണ്ണുകളിൽ ചോരത്തുള്ളികൾ സ്ഥാനം പിടിചിരിക്കുന്നു. എന്റെ അറ്റുപോയ പാദങ്ങളിൽ പിടിച്ചച്ഛൻ തേങ്ങലടക്കാൻ ശ്രമിക്കുന്നു. ഏട്ടൻ എന്നെ നിസ്സഹായതയോടെ നോക്കുന്നുമുണ്ട്.

അധികം താമസിയാതെ എനിക്ക് പോവാനുള്ള വാഹനം വന്നു, ആംബുലൻസ്. ആദ്യമായിട്ടാ ആംബുലൻസിലൊരു യാത്ര. ചെറുപ്പം മുതലേ എനിക്ക് ആംബുലൻസ് പേടിയാണെന്ന് അച്ഛനറിയാം, അതുകൊണ്ടായിരിക്കണം അച്ഛനെന്നെ കെട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ എന്നെ മോർച്ചറിയിലേക്ക് കൊണ്ട് പോയി. ബാക്കി വന്ന ഭാഗങ്ങളിൽ വീണ്ടും ഡോക്ടർമാരുടെ വക കുത്തലും കീറലും. വേദന കൊണ്ട് പുളഞ്ഞ എന്റെ നിലവിളി ആരും കേട്ടില്ല. എല്ലാം കഴിഞ്ഞു അച്ഛനെന്നെ ഏറ്റു വാങ്ങി വീണ്ടും ആംബുലൻസിൽ വീട്ടിലേക്ക് യാത്രയായി. കൂടിനിന്ന നാട്ടുകാർക്കും വീട്ടുകാർക്കും നടുവിലൂടെ എന്നെ വീട്ടിനകത്തേക്ക് എടുത്തു കൊട്നു പോയി, സെന്റർ ഹാളിൽ ഒരു കട്ടിലിട്ട് എന്നെ അതിൽ കിടത്തി. ഞാൻ ഓടി ചാടി നടന്ന വീട്ടിൽ ഒന്നനങ്ങാനാവാതെ ഞാനാ കട്ടിലിൽ. ചുറ്റിലുമൊന്ന് കണ്ണോടിച്ചു, പലരും കണ്ണീർ പൊഴിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അനുജനുമെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. 'അമ്മ എനിക്ക് മുന്നേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയെങ്കിലും ഇപ്പോഴും അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു, ഒന്നുറക്കെ കരയാൻ പോലുമാവാതെ. വീട്ടിലാകെ കുന്തിരിക്കത്തിന്റെ  മണം അലയടിച്ചു.

അല്പ സമയത്തിനു ശേഷം ആരൊക്കെയോ അച്ഛന്റെ അടുക്കൽ വന്നു പറയുന്നത് കേട്ടു കൂടുതൽ വൈകിക്കണോ എടുത്തൂടെ എന്ന്. അച്ഛനൊന്നും പറഞ്ഞില്ല. എങ്കിലും ബന്ധുക്കളൊക്കെ ചേർന്നെന്നെ യാത്രയാക്കാനൊരുക്കി. അപ്പോൾ അമ്മയോടാരോ പറഞ്ഞു "അമ്മുവിനെ കൊണ്ട് പോവുകയാ". നിയന്ത്രണം വിട്ട അമ്മ എന്റെ അടുത്തേക്ക് പാഞ്ഞടുത്തു, എന്നെ കെട്ടിപ്പിടിച്ചു ഒരുപാടുമ്മകൾ സമ്മാനിച്ച്, ആർക്കും വിട്ടു തരില്ലെന്ന് പറഞ്ഞൊരു കൊച്ചു കുട്ടിയെ പോലെ വാവിട്ടു കരഞ്ഞു. ആരൊക്കെയോ ചേർന്നെന്റമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം എന്നെയും കൊണ്ടവർ ശ്മാശാനത്തിലേക്ക് നടന്നു നീങ്ങി. അവിടെ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു ആറടി മണ്ണ്, എന്നെ അതിൽ കിടത്തി മൂടാനൊരുങ്ങി എല്ലാവരുടെയും വകയായി മൂന്ന് പിടി മണ്ണ് എനിക്ക് സമ്മാനിച്ച് അവർ യാത്രയായി. ഞാനാ ഇരുട്ടുമുറിയിൽ തനിച്ചായി.

ആ ഒരൊറ്റ നിമിഷത്തെ ചിന്തകൾ, ആ എടുത്തു ചാട്ടം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ സുന്ദരമായ ജീവിതം, എന്നെ സ്നേഹിക്കുന്നവരുടെ പുഞ്ചിരി, ലോകം എനിക്കായ് കത്ത് വെച്ചതെല്ലാം എന്നിൽ നിന്നകന്നു. പകരം എനിക്ക് കിട്ടിയതാവട്ടെ വേദനയുടേം കണ്ണീരിന്റെയും നാളുകൾ, ഇരുട്ടറയിൽ തനിച്ചുള്ള ജീവിതം, പുഴുക്കൾക്ക് പ്രാണികൾക്കും ഇരയായി മാറി ഞാനിന്നീ ഇരുട്ടറയിൽ തേങ്ങുന്നു. ഒരു ദിവസമെങ്കിലും തിരിച്ചുവരാൻ സാധിചിരുന്നെങ്കിലെന്ന് കൊതിക്കാത്ത നിമിഷങ്ങളലില്ല.ഇനി ഒരിക്കലും തിരിച്ചു വരാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും കൊതിയുണ്ട് അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ, അച്ഛന്റെ കരസ്പർഷമേറ്റൊന്നു ചായാൻ, ഏട്ടന്റെ കുഞ്ഞു പെങ്ങളായി ജീവിക്കാൻ, കുഞ്ഞനിയന്റെ കൂടെ തല്ല് കൂടാൻ, മുത്തശ്എന്റേം മുത്തശ്ശിയുടെയും സ്നേഹത്തിൽ ചാലിച്ച കഥകൾ കേൾക്കാൻ, കൂട്ടുകാരോടൊന്നിച് ആർത്തുല്ലസിക്കാൻ.

(ജീവിതത്തിലെ കുഞ്ഞു കുഞ്ഞു പ്രശ്ങ്ങൾക്കു മുമ്പിൽ ആത്മഹത്യയെ കൂട്ട് പിടിക്കുന്നവർ അറിയുന്നില്ല അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ, അവർ ചെയ്യുന്ന പാപം. ദൈവം തന്ന ജീവനും ജീവിതവും തിരിച്ചെടുക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം അവനുമാത്രമാണ്)

"ആദ്യത്തെ ആരാധിക, അവസാനത്തെയും..."


ഞാൻ ഈ പറയാൻ പോകുന്ന കഥ നടക്കുന്നത് അങ്ങ് ദൂരെ ദൂരെ മലകൾക്കും കാടുകൾക്കും പുഴകൾക്കും അപ്പുറത്തൊന്നുമല്ല. ഇങ് ഇവിടെ, എന്റെ സ്വന്തം ജീവിതത്തിൽ.

എഴുത്തെന്തെന്നറിയാത്ത ബാല്യം, വായനയുടെ ലോകം ബാലരമയിലും ബാലഭൂമിയിലും കളിക്കുടുക്കയിലും കുരുന്നുകളിലും ഒതുങ്ങി നിന്നിരുന്ന കാലം. പത്താം തരത്തിൽ വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ "പാത്തുമ്മയുടെ ആട്" എന്ന കഥ മലയാളം സെക്കന്ഡിലെ പഠന വിഷയമായത് കൊണ്ട് അത് വായിച്ചു, അല്ലെങ്കിൽ പഠിച്ചു. "പാത്തുമ്മയുടെ ആട്" വായിച്ചതു മുതൽ ബഷീർ എഴുത്തുകളോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം, വായനക്കാരെ പിടിച്ചിരുത്തുന്ന ആ ഭാഷാ ശൈലി, ഒഴുക്ക്, നർമ്മം കലർന്ന അവതരണം, അതിലെ കഥാപാത്രങ്ങൾ അങ്ങനെ അതിലെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു, വായനക്കൊരു സുഖമുണ്ടെന്ന് മനസ്സിലായത് അന്ന് മുതലാണ്.

അങ്ങനെ അതിന്റെ ആവേശത്തിൽ വീടിന്റെ തൊട്ടടുത്തുള്ള ഞങ്ങളുടെ സ്വന്തം വായന-പുസ്തകശാലയായ "അല്ലാമാ മുഹമ്മദ് ഇഖ്ബാൽ സാംസകാരിക വേദി" യിൽ നിന്നും ബഷീറിന്റെ കുറച്‌ പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തീരുമാനിച്ചു. അതിൽ "വിശപ്പ്" എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചെങ്കിലും 2 താളുകൾക്കപ്പുറത്തേക്ക് മറിഞ്ഞില്ല. പിന്നീട് ദിനങ്ങൾ കൊഴിയും തോറും അതിൽ പൊടി പിടിച്ചു കിടന്നതല്ലാതെ വായനയൊന്നും നടന്നില്ല. അവസാനം ലൈബ്രറിയിൽ നിന്ന് ചോദ്യം വന്നതോടെ പുസ്തകങ്ങൾ അതെ പടി തിരിച്ചേൽപ്പിച്ചു. അതോടെ വായനക്കും താത്കാലിക തിരശ്ശീല വീണു.

പിന്നീട് 2 വർഷങ്ങൾക്കിപ്പുറം ഞാൻ വായനയിൽ ഏർപ്പെടുന്നത് എം ടി യുടെ "മഞ്ഞ്" എന്ന നോവലിൽ ആണ്. അതും സ്വന്തം താൽപര്യത്തിൽ വായിച്ചതല്ല, ഡിഗ്രി ഒന്നാം വര്ഷം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമായിരുന്നത് കൊണ്ടും അതിലെ പാഠ പുസ്തകം "മഞ്ഞ്" ആയിരുന്നത് കൊണ്ടും വായിച്ചു. ഇതിനിടയ്ക്കൊരിക്കലും എഴുത്തെന്ന വിദ്യ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടു പോലുമില്ല. പക്ഷെ അതിനൊരപവാദമായി ഞാനൊരു കവിതാ രചന മത്സരത്തിൽ പങ്കെടുത്തത് ഡിഗ്രി അവസാന വര്ഷം പടിക്കുമ്പോഴായിരുന്നു. അത് എഴുത്തിനോടുള്ള പ്രണയം കൊണ്ടൊന്നുമായിരുന്നില്ല, ക്ലാസ് കട്ട് ചെയ്യാനുള്ള സിമ്പിൾ ആൻഡ് പവര്ഫുള് വേ.. കൂട്ടുകാരോടൊന്നിച് ക്ലാസ് കട്ട് ചെയ്യാൻ കണ്ടെത്തിയ വിദ്യ, അതു മാത്രമായിരുന്നു ആ കവിതാ രചന. ആ കവിതയുടെ വിഷയം എന്തായിരുന്നു എന്ന് എനിക്കിപ്പോൾ കൃത്യമായി ഓർമ്മ ഇല്ല. പക്ഷെ പിന്നീട് ആ മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോ എന്റെ കവിതക്കായിരുന്നു ഫസ്റ്റ് എന്ന് കൂട്ടുകാർ ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു, പക്ഷെ ഞാൻ വിശ്വസിച്ചിരുന്നില്ല. ശെരിക്കും സത്യമാണോന്ന് വാല്യൂ ചെയ്ത ടീച്ചറോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്റെ കഴിവില്ലായ്മയെ ഞാൻ സ്വയം തിരിച്ചറിഞ്ഞു, ചുമ്മാ എന്തിനാ ടീച്ചർക്ക് പറഞ്ഞു ചിരിക്കാനായിട്ട് ഒരു വിഷയമുണ്ടാക്കി കൊടുക്കണേ.അങ്ങനെ അതോട് കൂടി എഴുത്തും വായനയും നിന്നു. പത്രം വായിക്കുന്ന ശീലവും പൊതുവെ കുറവായിരുന്നു.

അങ്ങനെ എം ബി എ കഴിഞ്ഞു 2013 ഒക്ടോബറിൽ ആണ് എരണാകുളത് ഇൻഫോപാർക്കിൽ ഓഡിറ്റ് അസ്സോസിയേറ്റ് ആയിട്ട് ജോലിക്ക് ജോയിൻ ചെയ്യുന്നത്. അവിടെ നിന്നും എന്റെ സുഹൃത്തായി മാറിയ സൗമ്യയിൽ നിന്നുമാണ് വീണ്ടും വായനയുടെ ലോകം എന്റെ മുന്നിൽ തുറന്ന് വരുന്നത്. പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന സൗമ്യയുടെ അടുത്ത് നിന്നുമാണ് "അൽക്കമിസ്റ്റ്" എന്ന നോവലിനെ കുറിച്‌ കേൾക്കുന്നത്. ഒരുപക്ഷെ 'പൗലോ കൗലോ' എന്ന് ഞാൻ കേൾക്കുന്നത് തന്നെ അപ്പോഴായിരിക്കും. അങ്ങനെ സൗമ്യയിൽ നിന്നും പുസ്തകം വാങ്ങി, "അൽക്കമിസ്റ്റ്" വായന തുടങ്ങി. തുടക്കം നല്ല ആവേഷോജ്വലം ആയിരുന്നെങ്കിലും എന്റെ മടി അതിനെയൊക്കെ അങ്ങട് ഇല്ലാതാക്കി. കുറച് താളുകൾ മറിഞ്ഞെങ്കിലും പാതിവായിൽ അതും നിർത്തി. പക്ഷെ ആ പുസ്തകം ഞാൻ തിരിച്ചു കൊടുത്തില്ല. ഇപ്പോഴും എന്റെ കയ്യിലുണ്ട്. വായിക്കാൻ മനസ്സിൽ ഭയങ്കര ആഗ്രഹമാണെലും ക്ഷമ അതിനനുവദിചിരുന്നില്ല.

അങ്ങനെ എല്ലാം കഴിഞ്ഞു ഒരു വര്ഷം മുൻപ് പ്രവാസ ലോകത്തേക്ക് കടന്നു. അതോടെയാണ് ചില മാറ്റങ്ങൾക്ക് തുടക്കം. അക്ഷരങ്ങളെ തലോലിക്കാനും എഴുത്തുകളെ സ്നേഹിക്കാനും തുടങ്ങിയത് പ്രവാസം തുടങ്ങിയതിന് ശേഷമാണെന്നു തോന്നുന്നു. ഇവിടുത്തെ ഒഴിവു സമയങ്ങൾ ചിലവഴിക്കാനും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനുമായി ഞാൻ സ്വയം കണ്ടെത്തിയ വഴിയാണ് എഴുത്ത്, വായന ഇതൊക്കെ.

അങ്ങനെ "അൽക്കമിസ്റ്റ്" എന്ന നോവൽ ഞാൻ വായിച്ചു തീർക്കുകയും ചെയ്തു. ശേഷം ബെന്യാമിന്റെ "ആടുജീവിതം" വായിക്കാനുള്ള പുറപ്പാടിലാ.
ആദ്യമൊക്കെ ആശയങ്ങൾ കുഞ്ഞു കുഞ്ഞു വരികളാക്കി ഫേസ്ബുക് സ്റ്റാറ്റസ് ഇടും, അതായിരുന്നു ശീലം. ഇടയ്ക്കെപ്പോഴോ ജീവിതത്തിലെ നിമിഷങ്ങളെ അക്ഷരമാലകളാക്കി മാറ്റി എഴുതാൻ തുടങ്ങി. അത്തരം എഴുത്ത് കണ്ടു ചിലർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു,മറ്റു ചിലർക്ക് അമ്പരപ്പും, സംശയവുമൊക്കെയായിരുന്നു,ഇതൊക്കെ ഞാൻ തന്നെ ആണോ എഴുത്തുന്നതെന്നു. അവർ സംശയിച്ചതിലും തെറ്റില്ല എന്റെ ഭൂതകാലം അവരെ പഠിപ്പിച്ചത് അതാണ്.

അങ്ങനെ ഒരു ദിവസം ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഇട്ട ഒരു പോസ്റ്റ് വളരെയേറെ വായന പ്രീതി നേടി. " അബോർഷൻ അഥവാ കൊല" എന്നായിരുന്നു എഴുത്തിന്റെ പേര്. ആ പോസ്റ്റ് ഇട്ട് കുറച്ച ദിവസത്തിന് ശേഷം എന്റെ പേർസണൽ പ്രൊഫൈലിലേ ചില പോസ്റ്റുകൾ ഒരു മുൻപരിചയമില്ലാത്ത പ്രൊഫൈലിൽ നിന്ന് ലൈക്സ്. ഞാനൊന്നാലോചിച്ചു ഇതാരപ്പ ഞാനറിയാത്തൊരു പുതിയ ആൾ എന്റെ പ്രൊഫൈലിൽ കേറി കളിക്കണെ. പൊതുവെ ആരും ആ വഴിക്ക് വരാറില്ല. നോക്കിയപ്പോ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആളുമല്ല, എന്റെ ഓർമയിൽ ഇങ്ങനെ ഒരാളെ എനിക്കൊട്ടു പിടി കിട്ടണുമില്ല. പ്രൊഫൈലിൽ ഒരു പെൺ നാമമാണ്. എത്ര കുത്തിയിരുന്ന് ആലോചിച്ചിട്ടും അങ്ങനെ ഒരാളെ കുറിച്‌ എനിക്കൊരു ഓർമയും കിട്ടുന്നില്ല. ആ പ്രൊഫൈലിൽ ആണേൽ ഒരു വിവരവും കാണാൻ സാധിക്കുന്നുമില്ല, എല്ലാം പ്രൈവസി ആണ്.

അങ്ങനെ രണ്ടും കല്പിച്ചു ഞാനൊന്ന് മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു. ഒരു സലാം വിട്ടു. തിരിച്ചു മെസ്സേജ് വന്നത് അൽപ സമയം കഴിഞ്ഞാണ്. ആയാളും സലാം മടക്കി. ശേഷം ഞാൻ ചോദിച്ചു 'നമ്മൾ തമ്മിൽ മുൻപ് പരിചയമുണ്ടോന്ന്..??". ഇല്ലെന്നു ഓൺ ദി സ്പോട്ടിൽ മറുപടിയും വന്നു. പിന്നെങ്ങനെ എന്റെ പ്രൊഫൈലിൽ എത്തി എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി "ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് വന്നത്, വേറെ വല്ല പോസ്റ്റും ഉണ്ടോന്ന് നോക്കാൻ വന്നതാണെന്നു". ഹോ ഇത്രേ ഉണ്ടായിരുന്നുള്ളൂ. മുന്പ് പലരും കമന്റായി നല്ല അഭിപ്രായം പറഞ്ഞിട്ടുങ്കിലും ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം, പേർസണൽ പ്രൊഫൈൽ കേറി തപ്പൽ, ഇൻബോക്സിൽ കേറി അഭിനന്ദിക്കൽ, അങ്ങനെയൊക്കെ. ഞങ്ങൾ അത് വഴി കൂടുതൽ പരിചയപ്പെട്ടു, പാലക്കാട് എന്ജിനീറിങ്ങിന് അവസാന വര്ഷം പഠിക്കുന്നു. 7 മക്കളിൽ അവസാനത്തെ തരി.

തുടർന്നിങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ ഫാനാണെന്ന് തമാശയായി അയാൾ സ്വയം വിശേഷിപ്പിച്ചു. ഇനി ഒരു ഫാൻസ്‌ അസോസിയേഷനും(ആഷിക്ക് ഫാൻസ്‌ അസോസിയേഷൻ) തുടങ്ങണമെന്ന് കളിയായി പറഞ്ഞു. "അങ്ങനെ ആണേൽ ആ ഫാൻസ്‌ അസോസിയേഷന്റെ പ്രെസിഡന്റും സെക്രട്ടറിയും മെമ്പറും എല്ലാം താൻ മാത്രം ആയിരിക്കും " എന്നായിരുന്നു എന്റെ മറുപടി

വേറെ ഒരാൾക്കും ഇങ്ങനെ ഒരബദ്ധം പറ്റുമെന്ന് തോന്നണില്ല കാരണം എന്റെ എഴുത്ത് കണ്ട് ഇഷ്ടപ്പെടാൻ മാത്രം ഞാൻ എന്താണ് എഴുതിയത്, അതിനു മാത്രം എന്താ അതിലുള്ളത്. എനിക്ക് സത്യം പറഞ്ഞാൽ ചിരി ആണ് വന്നത് ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോൾ. എന്റെ എഴുത്തു ഇഷ്ടപ്പെടുന്ന തനിക്ക് തലക്ക് വല്ല അസുഖവുമുണ്ടാവും എന്നവരോട് ഞാൻ തമാശയായി പറഞ്ഞിട്ടുമുണ്ട്.

എഴുതെന്തോന്നോ വായന ഏതെന്നോ അറിയാത്ത എനിക്കും ഒരാരാധികയെ കിട്ടി. എന്തോ ഒരു വല്ലാത്ത സന്തോഷം.

പരസ്പരം കണ്ടിട്ടില്ലെങ്കിലും ഇന്നിപ്പോൾ ഞങ്ങൾ നല്ല കൂട്ടാണ്. ഇനി ഒരു പക്ഷെ, അല്ലെങ്കിൽ ഉറപ്പായും ഇതുപോലൊരു ഒരാരാധിക എന്നെ തേടി എത്തുമെന്ന് തോന്നണില്ല. "എന്റെ ആദ്യത്തെയും അവസാനത്തെയും ആരാധിക അയാളായിരിക്കും"

ഈ എഴുത്ത് എന്റെ ആ ആരാധികയ്ക്കു സമർപ്പിക്കുന്നു.. നന്ദി...

Tuesday 22 November 2016

അബോർഷൻ_അഥവാ_കൊല



ഞാൻ അനാമിക. അനാമിക എന്ന് വച്ചാൽ നാമമില്ലാത്തവൾ. ഈ പേര് ഞാൻ സ്വയം ഇട്ടതാട്ടോ. എനിക്ക് പേരിടാൻ എന്റെ അച്ഛനും അമ്മയും ആരും ഉണ്ടായിരുന്നില്ല, അവർക്കാർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണല്ലോ ജനിച്ചു വീഴും മുമ്പേ അവരെന്നെ ഇല്ലാതാക്കിയത്.
 
ഞാൻ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ അമ്മയ്ക്കും അച്ഛനും അസ്വസ്ഥത ആയിരുന്നു. അച്ഛന്റേം അമ്മയുടേം വിവാഹം കഴിഞ്ഞു 2 മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് അമ്മയുടെ വയറ്റിൽ എന്റെ പിറവി. 10 മാസം അമ്മയുടെ വയറ്റിൽ ആർത്തുല്ലസിക്കാം എന്നാഗ്രഹിച്ചെത്തിയ എന്നെ തളർത്തിയത് അച്ഛന്റേം അമ്മയുടെയും നിരാശ ആയിരുന്നു. ഒരു കുഞ്ഞികാൽ കാണാൻ ഭാഗ്യമുണ്ടാവുമ്പോൾ സാധാരണ ദമ്പതികളുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയും സന്തോഷവും ആഹ്ലാദവും ഒന്നും ഞാൻ അവരിൽ കണ്ടില്ല. അവർ മെനഞ്ഞെടുത്ത "ലൈഫ് പ്ലാനിങ്ങിൽ" ഞാൻ ഇല്ലായിരുന്നു പോലും, അത് കൊണ്ട് തന്നെ എന്റെ വരവ് അവർക്കൊരു ശാപമായി മാറി. കുഞ്ഞൊക്കെ ഒരു 3-4 വര്ഷം കഴിഞ്ഞു മതി അല്ലെങ്കിൽ അവരുടെ ജീവിത പ്ലാനിങ്ങുകൾ മൊത്തം അവതാളത്തിൽ ആവുമത്രെ. പോരാത്തതിന് മറ്റു പല ന്യായങ്ങളും അവർ നിരത്തി, വെറും 21 വയസ്സ് മാത്രം പ്രായമുള്ള അമ്മയ്ക്ക് വേവലാതി സൗന്ദര്യം നഷ്ടപ്പെടുമോ എന്നായിരുന്നു, പിന്നെ ആൾക്കാരെ എങ്ങനെ നേരിടും എന്നുള്ള ആശങ്കയും കാരണം കല്യാണം കഴിഞ്ഞിട്ട് ആകെ 2 മാസമല്ലേ ആയുള്ളു. അച്ഛന് വേവലാതി ചിലവുകൾ ഓർത്തായിരുന്നു, ഞാൻ വന്നാലുണ്ടാവുന്ന അധിക ചിലവുകൾ, പെണ്കുട്ടിയാകുമോ എന്നുള്ള ഭയം വേറെയും.

ആരും അറിയാതെ, അധികം താമസിയാതെ ഇതിനെല്ലാം പരിഹാരമായി അവർ ഒരു വഴിയും കണ്ടെത്തി, "ഗർഭഛിദ്രം" അഥവാ "അബോർഷൻ". അവരുടെ ചിന്തകൾ ഇങ്ങനെ ഒരു തീരുമാനത്തിൽ അവസാനിച്ചപ്പോഴും അവരുടെ മുഖത്തു കുറ്റബോധത്തിന്റെ നിഴലുകൾ പോലും ഞാൻ കണ്ടില്ല. പകരം ആശ്വാസത്തിന്റെ നെടുവീർപ്പാണ് ഞാൻ നേരിട്ടത്.

അവരുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ അവർ ഇല്ലാതാക്കിയത് എന്റെ ജീവനെ ആയിരുന്നു, എന്റെ സ്വപ്നങ്ങളെ ആയിരുന്നു. അമ്മയുടെ വയറ്റിൽ പിറവി കൊള്ളുന്നു എന്നറിഞ്ഞത് മുതൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ടില്ലതായി, നിലത്തു വീണുടഞ്ഞ ചില്ലു കൊട്ടാരം പോലെ. ഭൂലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ആദ്യ ദിനം, സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ പാൽപുഞ്ചിരി തൂകിയ ചുണ്ടുകളോടെ അമ്മയെന്നെ ചുംബിക്കുന്നത്, കരുതലോടെ ആഹ്ലദാത്തോടെ അച്ചനെന്നെ വാരിപ്പുണർന്നു മാറോടണയ്ക്കുന്നത്. അമ്മതൻ മാധുര്യമേറും മുലപ്പാൽ നുകർന്ന് അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് ജീവിക്കാൻ കൊതിച്ച നാളുകൾ. വാവേ എന്നുള്ള മധുരമൂറും വിളികൾ, പുത്തൻ ഉടുപ്പുകൾ, അങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം നിമിഷങ്ങൾ. അമ്മയുടെ മടിത്തട്ടിൽ സുഖ നിദ്ര, അച്ഛന്റെ കരങ്ങളിൽ കിടന്നെന്റെ കാലിട്ടടിക്കാൻ കൊതിച്ചിരുന്നു ഞാൻ. കരഞ്ഞു നിലവിളിച്ചു പാതിരാത്രിയിൽ അച്ഛന്റേം ആമ്മയുടേം ഉറക്കം കെടുത്താൻ കൊതിയായിരുന്നെനിക്ക്, കുറുമ്പും കുസൃതിയും സ്നേഹവും ലാളനയും ഒക്കെ നിറഞ്ഞ ഒരു സുന്ദര ജീവിതമായിരുന്നെന്റെ സ്വപ്നം.

പക്ഷെ എല്ലാ സ്വപ്നങ്ങൾക്കും കൊലയാളികളായതെന്റെ അച്ഛനും അമ്മയും തന്നെ. എന്റെ ജീവൻ പൊലിയുമെന്നതിനേക്കാളേറെ ഞാൻ വേദനിച്ചത് എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും കൊലയാളികളായി മാറുമല്ലോ എന്നോർത്തായിരുന്നു, അതും സ്വന്തം കുഞ്ഞിനെ കൊന്നവരായി മാറുമല്ലോ എന്നോർത്തായിരുന്നു. എന്റെ നെഞ്ചിലെ നീറ്റലും തേങ്ങലും കണ്ണിലെ ചുടു കണ്ണീരും ആരും കണ്ടില്ല. ഒരുറുമ്പിനെ കൊള്ളുന്ന ലാഘവത്തോടെ അവരെന്റെ വയറ്റിൽ കഠാര കയറ്റി ഇറക്കി, പിടയുന്ന ജീവൻ കണ്ടവർ ആർത്തുല്ലസിച്ചു, എന്റെ മരണത്തിലവർ ആശ്വാസം കണ്ടു.

അവർ എന്നെ കൊലപ്പെടുത്തിയിട്ട് ഇന്നേക് 10 വര്ഷം. പക്ഷെ ഇന്നവർ വേദനിക്കുന്നതും കണ്ണുനീർ ഒഴുക്കുന്നതും എന്നെ പോലൊരു കുഞ്ഞിന് വേണ്ടി. ഇപ്പോൾ അവര്ക് സൗന്ദര്യം നഷ്ടപെടുന്ന ഭയമില്ല, ചിലവ് കൂടുമെന്ന വേവലാതി ഇല്ല. അന്നവർക്ക് ആൾക്കാരോട് പറയാൻ നാണക്കേടായിരുന്നെങ്കിൽ, ഇന്ന് ചുറ്റിലുമുള്ളവർ ചോദിക്കുന്നു "കല്യാണം കഴിഞ്ഞിട്ട് ഇത്രേം വര്ഷമായിട്ടും വിശേഷമൊന്നും ആയില്ലേ എന്നു" ചിലരെന്റെ അമ്മയെ "മച്ചി" എന്ന് വിളിക്കുന്നു. അത് കേൾക്കുമ്പോൾ എന്റെ ഉള്ളം പിടയ്ക്കും, അങ്ങനെ വിളിക്കുന്നവരോടെനിക്ക് പറയണമെന്നുണ്ടായിരുന്നു എന്റെ 'അമ്മ "മച്ചി" അല്ലെന്നു, ഞാൻ അമ്മയുടെ മോളാളെന്നു. അവരിപ്പോൾ ചിലവാക്കാത്ത ക്യാഷ് ഇല്ല, ചികിത്സക്കും, വഴിപാടിനും, പൂജയ്ക്കും അങ്ങനെ എന്തല്ലാം വഴിയുണ്ടോ അവിടെയൊക്കെ അവർ എത്തിപ്പെട്ടു, മുട്ടാത്ത വാതിലുകളില്ല വിളിക്കാത്ത ദൈവങ്ങളില്ല. ഇന്നവർ നന്നേ അവശരായിരിക്കുന്നു, ജീവിത്തിൽ ഒറ്റപ്പെട്ട പോലെ.

ഇന്നിപ്പോൾ ഞാനും പ്രാർത്ഥിക്കുന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞിനെ, എനിക്കൊരു കുഞ്ഞനുജനെ അല്ലെങ്കിൽ കുഞ്ഞനുജത്തിയെ നൽകണേ ദൈവമേ എന്ന്.

(കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്, മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു ദൈവം തന്ന അനുഗ്രഹങ്ങളെ "അബോർഷൻ" എന്ന കൊടും ക്രൂര വിനോദത്തിനു ഇരയാക്കാതിരിക്കുക. തിരിച്ചറിയുക "അബോർഷൻ" ചെയ്യുന്നതിലൂടെ നിങ്ങളും കൊലയാളിയായി മാറുകയാണ്, അതും സ്വന്തം ചോരയെ ഇല്ലാതാക്കിയ കൊലയാളി. കൊലയ്ക്കു നമ്മളിട്ട ഓമനപ്പേരാണ് 'അബോർഷൻ')

Monday 7 November 2016

യാത്ര

ഇന്ന് എനിക്കൊരു യാത്ര പോകണം. പോകേണ്ട എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവന് ഒരേ നിർബന്ധം എന്നെയും കൂടെ കൂട്ടണമെന്ന്. അവൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ, വാശി പിടിച്ചിട്ടൊട്ടു കാര്യവുമില്ല, അങ്ങനെ ഒരു വഴിയുമില്ലാതെ അവന്റെ കൂടെ പോവാൻ തീരുമാനിച്ചു. സാധാരണ പോലെ കൂടുതൽ അണിഞ്ഞൊരുങ്ങാനൊന്നും നിന്നില്ല. അല്ലെങ്കിലും അവന്റെ കൂടെ പോവുമ്പോ അതൊന്നും വേണമെന്നില്ല. മറ്റുകൂട്ടുകാരെ പോലെ പുറത്തിറങ്ങുമ്പോൾ നല്ല ഡ്രസ്സ് ഇടണം, ഷൂ ഇടണം, ജാങ്കോ ആവണം, ബൈക്ക് വേണം, കാറ് വേണം എന്നുള്ള ഒരു നിര്ബന്ധവത്തെ അവനില്ല. 

പക്ഷെ ഈ യാത്രയ്‌ക്കൊരു പ്രത്യേകത ഉണ്ട്, എനിക്ക് അഞ്ചു പൈസ ചിലവില്ല. എല്ലാം അവർ നോക്കിക്കോളും. അതുകൊണ്ട് തന്നെ കാശിന് വേണ്ടി ഞാൻ അമ്മയുടെ അരിപ്പാത്രത്തിൽ കയ്യിട്ടില്ല, അച്ഛന്റെ ഷിർട്ടിന്റെ പോക്കറ്റിലേക്കെന്റെ നോട്ടം പോയതുമില്ല. എന്നിട്ടും അവരൊട്ടും ഹാപ്പി അല്ലാട്ടോ, ഞാൻ ഇറങ്ങാൻ നേരം അവർക്കാകെ സങ്കടം. 'അമ്മ അലമുറയിട്ട് കരയുന്നു, അച്ഛനാണേൽ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും കണ്ണീർ തുള്ളികൾ ഒളിപ്പിക്കാനുള്ള തന്ത്രപ്പാടിലാ. മറുവശത്തു പെങ്ങമാര് ഏങ്ങലടിക്കുന്നു, ഏട്ടനാണേൽ ആരുകാണാതെ വിതുമ്പുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല, ഇവരെന്തിനാ ഇങ്ങനെ സങ്കടപ്പെടണെ, ഞാൻ ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു യാത്ര പോണേ. ഒന്നുമില്ലേലും ചിന്നുവിന്റെ വിവാഹമല്ലേ അടുത്ത ആഴ്ച അതോര്തെങ്കിലും സന്തോഷിചൂടെ ഇവർക്ക്.

എങ്ങനെ സന്തോഷിക്കും, അല്ലെ..??, സാധാരണ ഞാൻ യാത്രപോയാൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു അവര്ക്. ഇനിയൊരു തിരിച്ചു വരവില്ലാതെ ഒരു യാത്രക്കൊരുങ്ങുമ്പോൾ അവരെങ്ങനെ സന്തോഷിക്കും. ബൈക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങുമ്പോഴേ അച്ഛൻ പറഞ്ഞതാ "ഈ ശകടം കൊണ്ടുള്ള നിന്റെ സര്ക്കസ് കുറച്ച കൂടുന്നുണ്ടെന്ന്", അമ്മയും പറഞ്ഞു "പതുക്കെ പോണേടാ മോനേന്ന്". ഇതൊന്നും കേട്ട ഭാവം നടിച്ചില്ല, അതുകൊണ്ടിപ്പോ എന്തായി പ്രായം വാർധക്യത്തിന് പിടികൊടുക്കാതെ തന്നെ സൗജന്യ യാത്ര കിട്ടിയില്ലേ. 20 വര്ഷം പോറ്റി വളർത്തിയ അച്ഛനും അമ്മയ്ക്കും ആകെ സമ്മാനിക്കാനായത് കണ്ണീർ മാത്രം. പെങ്ങന്മാർക് തല്ലു കൂടാനും ഏട്ടന് ഉപദേശിക്കാനും ഒരാളില്ലല്ലോ എന്നുള്ള സങ്കടം വേറെയും.

ഇനിയൊന്നും കാണാൻ നിൽക്കുന്നില്ല ഞാൻ, പോവുന്നു എന്നെന്നേക്കുമായി. അവനിനി കാത്തു നിൽക്കുമെന്ന് തോന്നുന്നില്ല.

ബാല്യം...

വേലിയൊന്നു ചാടി മാവേലൊരു കല്ലെറിയാൻ കൊതിയുണ്ടിന്നെനിക്ക്...

മഴ നനഞ്ഞെന്റെ പാടത്തെ ചെളിയിൽ കളിക്കാനിറങ്ങണമിന്നെനിക്ക്...

കള കളമൊഴുകുന്ന പുഴയിലായ് മുങ്ങി നീരാടണമിന്നെനിക്ക്...

മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കൂടെകളിക്കണമിന്നെനിക്ക്....

പുളിയുള്ള മാങ്ങയിൽ ഉപ്പിത്തിരി ചേർത്തൊന്നു നുകരണമിന്നെനിക്ക്...

കിണിം കിണിം മുട്ടി വരുമ്പോൾ നിറമുള്ള ഐസിന്നു രുചിക്കണമിന്നെനിക്ക്....

പനിപിടിചെന്റെ അമ്മതൻ മടിത്തട്ടിൽ മയങ്ങണമെനിക്ക്..

പിന്നാമ്പുറത്തെ പടിയിലായിരുന്നുകൊണ്ട് സൊറയേറെ പറയണമെനിക്ക്..  ....
അമ്മതൻ കോന്തലയിൽ നിന്നൊരു തുട്ടുമെടുത്തൊന്നു ചക്കര മിട്ടായി വാങ്ങണമിന്നെനിക്ക്..