Wednesday 19 October 2016

കിലുക്കാംപെട്ടി ഐഷു

നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവളെന്റെ കാഴ്ച വട്ടത്തു നിന്നും പറന്നകലുകയായി.. ഒരു ഉപ്പയുടെ കടമയോടും ഒരു  സഹോദരന്റെ ഉത്തരവാദിത്യത്തോടും കൂടി അവളെ ഞങ്ങൾ നാളെ ഷാഹിറിന് കൈ പിടിച്ചു കൊടുക്കുകയാ...

എന്റെ സ്വന്തം കിലുക്കാം പെട്ടി "ഐഷു"...ഞങ്ങൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും  ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ആ അകലം ഉണ്ടായിരുന്നില്ല ...ഉമ്മയും ഉപ്പയും എന്നെ "റാഷി" എന്നാണ്   വിളിക്കാറ്, അത് കേട്ട് അവളും അത് തന്നെ തുടർന്നു.വല്ലപ്പോഴും എന്തേലും പണി ഒപ്പിക്കാൻ, അല്ലേൽ എന്തേലും കാര്യം സാധിചെടുക്കാൻ "റാഷിക്കാക്ക" ആവും. ചെറുപ്പത്തിലേ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയത് കൊണ്ട് നല്ല അനുസരണയാ അവൾക്.ഞാൻ എന്ത് പറഞ്ഞാലും അതിന്റെ ഓപ്പോസിറ് മാത്രമേ പ്രവർത്തിക്കൂ. ഇളയ കുട്ടി ആയതു കൊണ്ടും ഒരു പെൺ തരി ആയത് കൊണ്ടും ഉപ്പാക്കും ഉമ്മക്കും കണ്ണിലുണ്ണി ആയിരുന്നവൾ.  അതിന്റെ അഹങ്കാരം അവളുടെ ഭാവത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.

ഞാൻ എന്ത് എടുത്താലും വാശിപിടിച്ചു വാവിട്ട് കരഞ്ഞു അത് സ്വന്തമാക്കുക, ഞാൻ എന്ത് ചെയ്താലും അതിൽ ഇടങ്കൊലിടുക, പാര വെപ്പ്, അടി,പിടി,പിച്ചല്, ഇതൊക്കെയാണ് അവളുടെ മെയിൻ പരിപാടീസ്. ചില സമയങ്ങളിൽ അവളൊരു ഇത്താത്തയായും പ്രതിഫലിക്കും, ലോകത്തെവിടെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കൊട്ട ഉപദേശവുമായി വരും.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അവളുടെ ഉള്ളിൽ എന്നോടുള്ള കുറുമ്പ് നിറഞ്ഞ സ്നേഹം ഞാൻ ശെരിക്കും തിരിച്ചറിഞ്ഞത് അന്നായിരുന്നു, ഞാൻ സൈക്കിളിൽ നിന്ന് വീണ് കയ്യൊടിഞ്ഞു കിടന്ന ആ ദിനങ്ങൾ... കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി എന്റേതായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നിതിനിടയ്ക് സൈക്കിളിനു കലികേറിയിട്ടാണോന്നറിയില്ല എന്നെ ചുമ്മാ ഒരു രസത്തിനു താഴേക്കിട്ടു, ഞാൻ നല്ലൊരെ റയ്‌സറും ജംബറുമൊക്കെ ആയിരുന്നത് കൊണ്ടാവും വീഴ്ചയിൽ ഒരു കൈ മാത്രേ ഓടിഞ്ഞുള്ളു. അങ്ങനെ കൂടെ ഉണ്ടായിരുന്ന  കൂട്ടുകാരൊക്കെ ചേർന്ന്  വൈദ്യരുടെ അടുത്തെത്തിച്ചു, ശേഷം ഒരു കലക്കൻ കെട്ടും 1 ആഴ്ച റെസ്റ്റെന്ന പേരിൽ അവധിയും സംഘടപ്പിച്ചു ഞാൻ വീട്ടിൽ എത്തി.. കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നെങ്കിലും കാലിൽ തൊലി പോയ നീറ്റൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിക്കാതെ ഒരാഴ്ച സ്കൂൾ അവധി കിട്ടിയ സന്തോഷം മാത്രം മുഖത്തു എഴുതിവെചു നേരെ ഐഷുവിന്റെ അടുത്തേക്ക് ആണ് വെച്ച് പിടിച്ചത്.. അവധിയുടെ കാര്യം പറഞ്ഞവളെ ചൂട് പിടിപ്പിക്കാം എന്നതായിരുന്നു ദുരുദ്ദേശം.

പക്ഷെ അടുത്തെത്തിയപ്പോ സീൻ ആകെ മാറി. നമ്മടെ ഐഷ കുട്ടി കണ്ണും കലക്കി കണ്ണീരിലൊപ്പിച്ചോണ്ട് നിക്കുന്നു. ഞാൻ ആകെ അന്ധം വിട്ടു, ഇതെന്താ കഥ, ഇവൾകിതെന്തു പറ്റി.. എന്റെ കയ്യൊടിഞ്ഞത് പ്രമാണിച്ചു ഇവളിവിടെ ബിരിയാണി വെച്ച ആഘോഷിക്കുമെന്നാണല്ലോ ഞാൻ വിചാരിച്ചത്. ഇവളിതെന്തിനാ ഇങ്ങനെ മോങ്ങണെ, ഇനി ഇതിനാണോ പടച്ചോനെ ആനന്ദ കണ്ണീരെന്ന് പറയുന്നത്.

"നീ എന്തിനാടി ഇങ്ങനെ കിടന്ന് മോങ്ങണെ" ഇത്തിരി ഗൗരവത്തിൽ ഞാൻ ചോദിച്ചു. അവൾ അത് കേട്ട ഭാവം നടിച്ചില്ല, അപ്പോഴും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെ  അവൾ കരയുകയായിരുന്നു. ഞാനൊന്നു റൂട്ട് മാറ്റിപ്പിടിക്കാൻ ശ്രമിച്ചു, എന്താണ് കാര്യമെന്നറിയണമല്ലോ അതുകൊണ്ട് സ്നേഹത്തിന്റെ ഭാഷ പുറത്തെടുത്ത അഭിനയം തുടങ്ങി, "എന്റെ ഐഷു മോൾ എന്തിനാ കരയണെ".അതിൽ അവൾ അലിഞ്ഞെന്ന് തോന്നി, കരഞ്ഞു കലങ്ങിയ കണ്ണും സങ്കടം മൂടിക്കെട്ടിയ മുഖവുമായി എന്റെ അടുത്തേക്കവൾ നടന്നടുത്തു. പതുക്കെ എന്റെ ഒടിഞ്ഞ കയ്യിലൊന്നു തൊട്ടു, തലോടി, എന്നിട്ടവൾ സങ്കടത്തോടെ ചോദിച്ചു "നന്നായിട്ട് വേദനിക്കുന്നുണ്ടോ റാഷിക്കാക്കാന്ന്". അത് കേട്ടതും എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല എന്തായാലും എന്റെ  കണ്ണുകളിൽ കണ്ണീർതുള്ളികൾ സ്‌ഥാനം പിടിച്ചിരുന്നു. അപ്പോഴും അവള് തുടരുണ്ടായിരുന്നു "എന്തിനാ സൈക്കിൾ കൊണ്ട് സര്ക്കസ് കളിയ്ക്കാൻ പോയെ അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറ്റിയെ".അപ്പോഴും എനിക്കത്ഭുതമായിരുന്നു. "കാലിൽ നല്ല നീറ്റൽ ഉണ്ടാവും അല്ലെ, ഞാൻ പച്ചമരുന്ന് എന്തേലും എടുത്തോണ്ട് വന്ന പുരട്ടി തരാട്ടോ, അപ്പൊ പെട്ടെന്ന് മാറുമല്ലോ" കീറിയ പാന്റ് പതുക്കെ മാറ്റി നോക്കി കൊണ്ടവൾ പറഞ്ഞു. അവൾ മരുന്നെടുക്കാനായി അകത്തേക്കോടി.

അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇവിടെ എത്തും മുൻപ് അവൾ കാര്യങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിരിക്കുന്നു, കൂട്ടുകാർ ആരോ പറഞ്ഞതാണ്. അതറിഞ്ഞിട്ടാണവൾ കണ്ണീർ വാർത്തത്, സങ്കടപ്പെട്ടത്.

അവൾ മരുന്നുമായി ചീറിപ്പാഞ്ഞെത്തി, മരുന്നെന്റെ കാലിലേക്ക് പുരട്ടാൻ തുടങ്ങി, മരുന്നിനേക്കാൾ ആശ്വാസം എനിക്കവളുടെ സ്നേഹത്തിലുണ്ടായിരുന്നു, പരിചരണത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം വേദനയും നീറ്റലും അലിഞ്ഞില്ലാണ്ടായി. അവൾ ആ സമയം ശെരിക്കും ഒരു ഇത്താത്താത്ത ആയത് പോലെ, എനിക്കില്ലാത്ത പക്വത അവൾ സ്വന്തമാക്കിയ പോലെ.

ഇതൊക്കെ കഴിഞ്ഞു വീണ്ടും ഞാൻ അവളെ അടുത്ത വിളിച്ചിരുത്തി ചോദിച്ചു, നീ എന്തിനാ ഐഷു സങ്കടപ്പെട്ടത്, അവളുടെ മറുപടി ശര വേഗത്തിൽ ആയിരുന്നു "അതുപിന്നെ റാഷിക്ക് എന്തേലും പറ്റിയാൽ പിന്നെ എനിക്ക് സങ്കടാവൂലെ, ഞാൻ ചിലപ്പോ പിച്ചും,തല്ലും, അടിക്കും. എന്ന കരുതി എന്റെ റാശിക്ക് നൊന്താൽ, എനിക്കും നോവൂലാന്നാണോ". അതുകേട്ടതും ഞാൻ അവളെ കെട്ടി പിടിച്ചൊരുമ്മ കൊടുത്തു. അപ്പോഴാ ഞങ്ങൾ രണ്ടു പേരുടെ കണ്ണിലും ആനന്ദ കണ്ണീർ പെയ്തു തുടങ്ങിയത്.
എല്ലാം കഴിഞ്ഞവൾ റൂമിനു പുറത്തേക്ക് പോകാൻ നേരം അവളുടെ മുഖത്തൊരു കള്ളച്ചിരി എന്നിട്ടൊരു ഡയലോഗ് "വൈദ്യർ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞത് ഞാൻ അറിഞ്ഞുട്ടോ, അങ്ങനെ നിനക്ക് മാത്രം ഒരാഴ്‌ച സ്കൂൾ ലീവ് കിട്ടുന്നത് എനിക്ക് ഇഷ്ടല്ല, അതുകൊണ്ട് പെട്ടെന്ന് മുറിവൊക്കെ ബേധമാകാന ഞാൻ മരുന്നൊക്ക പുരട്ടി തന്നത്, അല്ലാണ്ട് ഇന്നോടുള്ള ഇഷ്ടം കൊണ്ടുമൊന്നുമല്ലാട്ടോ.."
ഇത് കേട്ടപ്പോ എനിക്ക് ചിരി അടക്കാനായില്ല, അവളിലെ കുസൃതി എന്നെ പൊട്ടിചിരിപ്പിച്ചു.

ഇതൊക്കെ പഴയ കാലം, ഇന്നവൾ വല്യ പെണ്ണായി, എന്നാലും കുസൃതിക്കും കുറുമ്പിനും ഒരു കുറവുമില്ലാട്ടോ, ഇപ്പോഴുള്ള പണി എല്ലാം നമ്മൾ ഒരുമിച്ചാ. എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. എന്റെ പ്രണയവും വിരഹവും പോലും അവളുമായി പങ്കു വെക്കാറുണ്ട്. എന്റെ എല്ലാ തരികിടകൾക്കും എസ്സെമ്മസ് അയച്ച സപ്പോർട്ട് ചെയ്യുന്നത് അവളാ.

നാളെ അവൾ കല്യാണ പന്തലിൽ മണവാട്ടിയായി ചമഞ്ഞൊരുങ്ങും, സുമംഗലിയായി  ഷഹീറിന്റെ കൈ പിടിച്ചൾ പടിയിറങ്ങും, പിന്നെ അവൾ മറ്റൊരു വീട്ടിൽ, നല്ലൊരു ഭാര്യയായി, മരുമകളായി ജീവിക്കാൻ ഒരുങ്ങുന്നു. പക്ഷെ അവൾ എനിക്കെന്നും എന്റെ കിലുക്കാം പെട്ടി ഐഷു തന്നെ . കാഴച വട്ടത്തിന്നു മാറിയാലും ഭാര്യയുടെയും മരുമകളുടെയും ഉമ്മയുടെയും വേഷങ്ങൾ പകർന്നാടുമ്പോൾ അവളുടെ നിഷ്കളങ്കമായ കുസൃതിയും  കുറുമ്പും കട്ടെടുക്കാതിരിക്കട്ടെ , ഇടയ്ക്കൊക്കെ ഒന്ന് തല്ലു കൂടാൻ, പിണങ്ങാൻ, ചിണുങ്ങാൻ അതെന്നും അവളുടെ കൂടെ വേണം. നാളെ അവൾ പടിയിറങ്ങുമ്പോൾ മുഖത്തു പുഞ്ചിരി വിടർത്തി അനുഗ്രഹിച്ച ശേഷം ആവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തണം, ആ നേരം എന്റെ കണ്ണുകൾ നിറയരുതേ, പൊട്ടിക്കാരായരുതേ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


Friday 7 October 2016

"ഇഷ്ടമാണ്.... പക്ഷെ...."



എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ..


"എന്ന് നിന്റെ മൊയ്‌തീൻ" സിനിമ കണ്ട ആവേശത്തിൽ "പരിശുദ്ധ പ്രണയം" സ്വപ്നം കണ്ടു നടക്കുന്ന കാലം. ഇതിനു മുൻപും പ്രണയാഭ്യര്ഥനകൾ നടത്തി പൂർണ പരാജയം കൈവരിച്ചിട്ടുണ്ടെങ്കിലും മൊയ്‌തീൻ കണ്ടപ്പോ മുൻപ് ആരോ കൊത്തി വെച്ച വാക്കുകൾ എന്റെ ജീവിതത്തിലേക്കും കടമെടുക്കാൻ തോന്നി "പരാജയങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ട് വിജയത്തിലേക്ക് നടന്നു കയറൂ". വിഷയം പ്രണയമായതു കൊണ്ടും, എന്റെ ഉള്ളിലെ നിരാശ കാമുകൻ ഒരു പ്രണയിനിക്കായി ദാഹിച്ചിരിക്കുന്നത് കൊണ്ടും ആവേശം കൊടുമുടിയിലായിരുന്നു.

ആഹാ.നിക്ക് നിക്ക്.... എന്റെ പ്രണയകഥ മാത്രം അറിഞ്ഞാൽ മതിയോ.. ഈ ഞാൻ ആരാണെന്നു കൂടി അറിയണ്ടേ..????

ഞാൻ ഷാൻ, ബിരുദ വിദ്യാർത്ഥി, വാണിജ്യമാണെൻറെ വിഷയയമെങ്കിലും പ്രേമമാണ്  ഞാൻ പഠിച്ചോണ്ടിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കളർഫുള്ളായ കലാലയ ജീവിതത്തിലൂടെ കടന്നു പോവുന്ന സമയം, അപ്പോഴാണ് ഞാനും ഒരു പ്രേമ രോഗിയായിമാറുന്നത്... അത്യാവശ്യം നന്നായി വായ നോക്കും, ആവശ്യത്തിൽ കൂടുതൽ തല്ലു കൊള്ളിത്തരം, ഇതിൽ കൂടുതലൊന്നും പറയേണ്ടല്ലോ ഞാൻ ഒരു മാന്യനാണെന്നു തെളിയിക്കാൻ. ടീച്ചേഴ്സിനൊക്കെ ഭയങ്കര ഇഷ്ടമാ എന്നെ, എന്താണെന്നറിയില്ല എന്നോടുള്ള ഇഷ്ടം കൂടുമ്പോ ഇടയ്ക് ഇടയ്ക്  അവര്കെന്റെ വീട്ടുകാരെയും കാണാൻ തോന്നും, ചിലപ്പോ ഇഷ്ടം  ഇമ്പോസിഷനുകളിലൂടടെയും ഗെറ്റ് ഔട്ട് അടിച്ചും പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലായല്ലോ..? ഇനി നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം..

അങ്ങനെ ഞാൻ മൊയ്‌തീൻ ആകാൻ തീരുമാനിച്ചെങ്കിലും, ഒരു കാഞ്ചനയെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, ആരും തയ്യാറാവുന്നില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൗന്ദര്യം ഒരു ശാപമായിപ്പോയതോ പൊതുവെ ഒരു മാന്യനായിപ്പോയതോ, എന്താണെന്നറിയില്ല എന്റെ പ്രയാഭ്യര്ഥനകളൊക്കെ ചീറ്റിപ്പോയി. എന്ത് പറയാനാ ആ പെൺപിള്ളേർക്കൊന്നും ഭാഗ്യമില്ല അത്ര തന്നെ.

അങ്ങനെ പരീക്ഷയിൽ മാത്രമല്ല പ്രണയ നാടകത്തിലും തോറ്റ്  തുന്നം പാടി നിൽക്കുന്ന സമയത്താണ് നമ്മടെ പുത്തൻ പ്രതീക്ഷകളുടെ കടന്നു വരവ്. മനസ്സിലായില്ല..? നമ്മുടെ സ്വന്തം ജൂനിയർസ്‌.  വീണ്ടും എന്നിലെ രമണൻ ഉണർന്നു, ചന്ദ്രികയുടെ കാലൊച്ചയ്ക്കായ്.
റാഗിങ്ങും വായ്നോട്ടവുമൊക്കെയായി ഒന്ന് രണ്ടു ആഴ്ചകൾ കടന്നു പോയെങ്കിലും, ഞാൻ ഒരുക്കി വെച്ച പ്രേമ കൂട്ടിലേക്ക് ചേക്കേറാൻ പോന്ന ഒരു കിളിയെയും എനിക്ക് കണ്ടെത്താനായില്ല. പരിശുദ്ധ പ്രണയം സ്വപ്നം കാണുന്നത് കൊണ്ടോ മൊയ്തീനാകാൻ  തീരുമാനിച്ചത് കൊണ്ടോ, എന്താണെന്നറിയിൽ ഇത് വരെ കണ്ട മുഖങ്ങളൊക്കെയും കാഴ്ചയെ സ്പർശിച്ചതല്ലാതെ മനസ്സിൽ പതിഞ്ഞില്ല.

ആ ..അങ്ങനെ പ്രതീക്ഷകൾ പോലും എന്നെ പരാജയപ്പെടുത്തിയ സമയത്താണ്, കഥയിൽ ട്വിസ്റ്റുമായി ഒരു "ന്യൂ എൻട്രി", അതെ ഒരു പെൺതരി, അവൾ പിച്ച വെച്ചു കേറിയത് നമ്മുടെ കോളേജിലേക്ക് മാത്രമല്ല, എന്റെ മനസ്സിലേക്ക് കൂടിയാ...

പേര് ഷഫ്‌ന, ബി എ ഇംഗ്ലീഷ് ആണ് വിഷയം, വേറൊരു കോളേജിലും അഡ്മിഷൻ ശരിയാവാത്തത്  കൊണ്ട് മാത്രം നമ്മുടെ കോളേജിലേക്ക് വന്നു... അവൾക്കറിയില്ലല്ലോ എന്റെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായാണ് അവൾക് വേറെ എവിടെയും അഡ്മിഷൻ കിട്ടാതിരുന്നതെന്ന്..


കൂട്ടുകാർ എല്ലാവരും റാഗിംഗിന് ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ഞാൻ അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തതെ ഇല്ല.. ആദ്യം ഉടക്കിയത് അവളുടെ പൂച്ച  കണ്ണുകളാണെങ്കിലും കുപ്പി വള പൊട്ടി ചിതറിയ പോലുള്ള അവളുടെ ചിരിയും  എന്നെ ഹഠാതാകര്ഷിച്ചു എന്ന് പറയുന്നതായിരിക്കും സത്യം.. അങ്ങനെ അവസാനം ഞാനെന്റെ കാഞ്ചനയെ കണ്ടെത്തി, ഇനി എന്നെ മൊയ്തീനായി കാണാൻ അവള് കൂടി തയ്യാറായാൽ മതിയായിരുന്നു.. അതിനുള്ള അങ്കത്തിന് ഞാൻ കച്ച കെട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു..

അവളെ ആകർഷിക്കാനും എന്റെ ഇഷ്ടം പറയാതെ പറയാനും പല അടവുകളും ഞാൻ പയറ്റി നോക്കിയെങ്കിലും ചില സൂചനകൾ നല്കനായി എന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല. ഈ ഒരു വിഷയത്തിൽ മാത്രം,  ഇത്രയും കാലം എനിക്കുണ്ടായിരുന്ന ധൈര്യമൊക്കെയും അവളുടെ മുന്നിലെത്തുമ്പോൾ ചോർന്നില്ലാതാവുന്നതു പോലെ.. ഇതിനു മുന്പും പ്രയാഭ്യര്ഥനകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഷഫ്‌നയുടെ മുമ്പിലെത്തുമ്പോൾ മാത്രം ഇതുവരെയില്ലാത്തൊരു പേടി, വിറയൽ. അങ്ങനെ ഞാനെന്റെ മനസ്സിലെ ഇഷ്ടം അക്ഷര രൂപത്തിൽ  കടലാസിലാക്കി അവളെ അറിയിക്കാൻ തീരുമാനിച്ചു. ഭാവനയും വർണനയും ഒരുപാടുള്ളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ അക്ഷരങ്ങൾ മറന്നത് പോലെ പേന ചലിക്കാൻ ബുദ്ധിമുട്ടുന്നു. എങ്കിലും ഞാനെന്റെ ഇഷ്ടം ഒരൊറ്റ വരിയിലൊതുക്കി "എന്റെ സ്നേഹ കൂട്ടിലേക്ക് പോരുന്നോ പൂച്ച കണ്ണുള്ള രാജകുമാരി....".അല്ലെങ്കിലും യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ അക്ഷരക്കൂട്ടുകൾക്കാവില്ലല്ലോ .അവളുടെ കൂട്ടുകാരി എന്റെ ഹംസമായി മാറിയതും അങ്ങനെ. അവൾ അത് വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്തെന്തിന്നില്ലാത്ത ആഹ്ലാദത്തിൽ അലതല്ലി, ഒരു മറുപടിക്കായി കാത്തിരുന്നു. ദിനങ്ങൾ കുറെ അങ്ങനെ കടന്നു  പോയി, പക്ഷെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതല്ലാതെ മറുപടിയൊന്നും വന്നില്ല. ഹംസത്തെ വീണ്ടും നിയോഗിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം, താല്പര്യമില്ലെന്നായിരുന്നു മറുപടി.  തോൽവി ഒരു പുത്തരിയല്ലാത്ത എനിക്ക് അവിടെയും പതറാതിരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു.


പക്ഷെ ആ കാത്തിരിപ്പിനും ആ തോൽവിക്കും ഒരു സുഖമുണ്ടായിരുന്നു.
ദിനങ്ങൾ വിടപറയുംതോറും അവളോടുള്ള മൊഹബ്ബത് കൂടി വരുന്നതേ ഉള്ളൂ.


അങ്ങനെ ഇഷ്ടം അവളുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം സംഭരിച്ചു ഒരു പെർഫോമൻസിനു തന്നെ തയ്യാറായി. പിറ്റേ ദിവസം  അവളെ കണ്ട് സംസാരിക്കാനായി അവൾ പതിവായി വരാറുള്ള കാന്റീനിലേക്കുള്ള വഴിയിൽ കാത്തു നിന്നെങ്കിലും അവളുടെ കാൽപാദങ്ങൾ അന്നാവഴി സ്പര്ശിച്ചതെ ഇല്ല.ഞാൻ സ്വയം ചോദിച്ചു ഇതിനെയാണോ ദൈവത്തിന്റെ വികൃതകൾ എന്ന് പറയുന്നത്. അടുത്ത ദിവസം വീണ്ടും സ്റ്റാർട്സ്പോർട്സിൽ ഹൈലൈറ്റ്സ് ഇട്ട പോലെ സെയിം പൊസിഷൻ സെയിം പ്ലേസ് സെയിം പ്ലയെർ, ലക്‌ഷ്യം ഒന്ന് മാത്രം. ധൈര്യം ചോർന്നു പോവുമെന്ന് തോന്നിയെങ്കിലും എങ്ങനെയൊക്കെയോ പിടിപിച്ചു നിർത്തി. കാത്തിരിപ്പിന് വിരാമമായി അവളുടെ കാൽപാദങ്ങൾ മണ്തരികളെ ചുംബിച്ചുകൊണ്ടിതാ എന്റെ അരികിലേക്ക് നടന്നു വരുന്നു, അവളുടെ കൂട്ടുകാരികളുമുണ്ടായിരുന്നു കൂടെ. നെഞ്ചത്തൊരു ജെനെറേറ്റർ കേറ്റി  വച്ചപോലെ ഹൃദയം പട പടാന്നു ഇടിക്കാൻ തുടങ്ങി. അവൾ അരികിലെത്തി, ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവളെ വിളിച്ചു "ഷഫ്‌ന, ഒന്നു നിൽക്കൂ". അവൾ പിടിതരാതെ മുന്നോട്ട് കുതിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയൊക്കെയേ ഞാൻ അവളെ പിടിച്ചു നിർത്തി പറഞ്ഞു, "എനിക്കൊന്നു സംസാരിക്കണം". "എനിക്കൊന്നും സംസാരിക്കാനില്ലെന്നായിരുന്നു" അവളുടെ മറുപടി. ഞാൻ വിട്ടില്ല "തനിക്കൊന്നും സംസാരിക്കാനില്ലെങ്കിലും കുഴപ്പമില്ല ഞാൻ പറയുന്നത് താൻ കേൾക്കണം, കേട്ടെ പറ്റൂ", അപ്പോഴും അവളൊന്നും തിരിച്ചു പറഞ്ഞില്ല, ഞാൻ തുടർന്നു "എന്റെ ഇഷ്ടം ഞാൻ ഒരിക്കൽ തന്നെ അറിയിച്ചതാണ്, താൻ അപ്പോൾ മറുപടി പറഞ്ഞതാണെങ്കിലും എനിക്ക് തന്നെ അങ്ങനെ മറക്കാൻ സാധിക്കില്ല,ഇതിനു മുന്പും ഒരുപാട് തവണ കളിയായി പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും തന്നോടുള്ള ഇഷ്ടം ആത്മാര്ഥമാണ്.എനിക്കിഷ്ടമാണ് തന്നെ ഒരുപാട് ഒര്പാട്" അൽപ നേരം നിശബ്ദതയുടെ അലയൊലി, വീണ്ടും തുടർന്നു "മാഷ് ഒന്നുകൂടി ആലോചിച്ചു നോക്കൂ, പക്ഷെ ഒരു അപേക്ഷ മാത്രം ഉത്തരം നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്റെ മുഖത്തു  നോക്കി പറയണം, ഞാൻ കാത്തിരിക്കും". പിന്നീടൊന്നിനും അവൾ കാത്തിരുന്നില്ല, അവൾ ക്ലാസ്റൂമിലെക്ക് ഓടിയകന്നു.


അന്ന് രാത്രി എനിക്ക് നിദ്രയിലേക്കിറങ്ങിച്ചെല്ലാൻ സാധിച്ചില്ല, അവളുടെ മറുപടി എന്തായിരിക്കുമെന്നുള്ള ടെൻഷൻ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കും കണ്ണുതുറന്നു  സ്വപ്‌നങ്ങൾ കാണാൻ ഞാൻ മറന്നില്ല ആ സ്വപ്നങ്ങളിലൊക്കെയും അവളായിരുന്നു. അവളുടെ മറുപടി പോസിറ്റീവ് ആയിരിക്കും എന്ന് വിശ്വസിച്ചു കൊണ്ടും, ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിമിഷങ്ങൾ തള്ളി നീക്കി.



നേരം പുലർന്നു, അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന്  കോളേജിൽ ഓണാഘോഷമാണ്, അവളുടെ മറുപടിയും കാത്തിരിക്കുന്ന എനിക്ക് ഓണാഘോഷത്തെ കുറിച്ചുള്ള ചിന്തകളെ ഉണ്ടായിരുന്നില്ല. അവളുടെ മറുപടിക്കായുള്ള  കാത്തിരിപ്പ് മാത്രമായിരുന്നു മനസ്സിൽ. എങ്കിലും മുണ്ടും ഷർട്ടും ധരിച്ചു തന്നെയാണ് കോളേജിലേക്ക് പുറപ്പെട്ടത്. കൂട്ടുകാരെല്ലാം പൂക്കളമൊരുക്കിയും, സദ്യയൊരുക്കിയും , പാട്ടുകൾ പാടിയും, താളം പിടിച്ചും, തിരുവാതിര കളിച്ചും ഓണാഘോഷിക്കുമ്പോൾ ചെണ്ട കൊട്ടിന്റെ താളത്തിൽ ഇടിക്കുന്ന ഹൃദയവുമായി ഞാൻ ആ പൂച്ച കണ്ണിയെ തിരയുകയാണ്, അവളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഒരുപാട് നേരത്തെ തിരച്ചിലിനോടുവിൽ അവളെ ഞാൻ കണ്ടെത്തി, അവൾ എന്നെയും കാത്തിരിക്കുവായിരുന്നു, നമ്മൾ അന്നു സംസാരിച്ച അതെ സ്ഥലത്തു. ഇന്നവളുടെ വേഷം സാരിയാണ്, അത് കൊണ്ടാണോ എന്നറിയില്ല ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണുകൾക്കു തിളക്കം കൂടിയത് പോലെ, നാണിച്ചുള്ളൊരു പുഞ്ചിരിക്കു കൂടുതൽ അഴക് വന്നത് പോലെ. എല്ലാം കൊണ്ടും ശുഭ സൂചനയാണെന്ന് വിശ്വസിസിച്ചു കൊണ്ട് ഞാൻ ഒരു അമൽ നീരദ് സിനിമയെ ഓര്മപ്പെടുത്തും വിധം അവളുടെ അടുത്തേക്ക് നടന്നു നീങ്ങി, അവളോടുള്ള നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ കയ്യും കെട്ടി  അവളുടെ മുന്നിൽ ഒന്നും മിണ്ടാതെ കുറച്ച നേരം നിന്നു.
അൽപ സമയത്തിനു  ശേഷം ഇടറിയ, പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു "ഞാൻചോദിച്ചതിനുള്ള മറുപടി കിട്ടിയില്ലല്ലോ..?? പോരുമോ എന്റെ ജീവന്റെ പാതിയാവാൻ..??"
മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവളുടെ ചുണ്ടുകൾ  വിറക്കുന്നുണ്ടായിരുന്നു, എന്നാലും അവൾ പറഞ്ഞു "എനിക്ക് ഇഷ്ടമാണ്, പക്ഷെ..."
ഒരു ഇടിമിന്നലേറ്റ പോലെ ഞാൻ...
അവൾ തുടർന്നു "ഞാൻ ഇഷ്ടപെട്ടവരേക്കാൾ എനിക്കിഷ്ട്ടം എന്നെ ഇഷ്ടപെട്ടവരെയാണ്, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ എനിക്ക് ചുറ്റുമുണ്ട്. എന്റെ ഈ ഇഷ്ടം അവരെ വേദനിപ്പിക്കുമെന്നതിനാൽ ഇത് വേണ്ടെന്ന് വെക്കാനാണ് എനിക്കിഷ്ടം.., എങ്കിലും ഞാൻ കാത്തിരിക്കാം, ഷാനിക്ക സമായമാവുമ്പോ എന്റെ വീട്ടിൽ വന്നു ഉപ്പയോട് സംസാരിക്കുമെങ്കിൽ.." അത്രയും പറഞ്ഞു അവൾ നിർത്തി.

ഇതൊക്കെ കേട്ട നിന്ന ഞാൻ എന്ത് പറയണമെന്നറിയാതെ കുറച്ച നേരം തരിച്ചു നിന്ന്, അപ്പോഴും ഞാൻ അവളെ കൂടുതൽ ഇഷ്ടപ്പെടുകയാണ്.  ഇത്രയും കാലം ഞാൻ സ്നേഹിച്ചത് അവളുടെ മുഖത്തെ മൊഞ്ചിനെ ആയിരുന്നെങ്കിൽ, ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു "അവളുടെ മുഖത്തേക്കാൾ അഴക് അവളുടെ മനസ്സിനാണെന്നു.."

ചെറുപുഞ്ചിരിയോട് കൂടി ഞാൻ അവളോട് പറഞ്ഞു "കാത്തിരിക്കണം, ഞാൻ വരും..."

ഇതുകേട്ട അവളുടെ മുഖത്തും നിലാവുദിച്ചു..പാൽപുഞ്ചിരി തൂകി...

ഇപ്പോൾ ഞങ്ങൾ കാത്തിരിക്കുകയാണ് ആ ഒരു ദിനത്തിന് വേണ്ടി... അവൾ എന്റേത് മാത്രമാകുന്ന ആ സുദിനത്തിനു വേണ്ടി...ആ കാത്തിരിപ്പിന്റെ സുഖം ഞങ്ങളിപ്പോൾ ആസ്വദിക്കുകയാണ്...

Tuesday 4 October 2016

"നിന്നോടെനിക്കുള്ള പ്രണയം"


പ്രണയച്ചീടുന്നു നിന്നെ ഞാൻ ഇത്തിരി ഭയത്തോടെ
വിശ്വസിച്ചീടുന്നു നിന്നെ ഞാൻ കൈവെടിയില്ലെന്നുറപ്പോടെ

നിൻ നിഘണ്ടുവിൽ സ്ഥാനമില്ല വഞ്ചനേ
ചതിയെന്തെന്നും അറിഞ്ഞുകൂടാ നിനക്ക്

നീതിമാനായി  നീ എല്ലാർക്കുമൊരുപോലെ
നീതി നടപ്പിലാക്കുന്ന വഴികളോ വ്യത്യസ്തം

ഒരുമാത്ര മാത്രമേ നീ പടികടന്നെത്തുള്ളുവെങ്കിലും
എന്നെയും വാരിപ്പുണർന്നെ നീ പോകുകയുള്ളു

നിന്റെ രൂപമോ ഭാവമോ അറിയുകില്ലെനിക്ക്
എങ്കിലും നിന്നെ ഞാൻ പ്രണയിച്ചീടുന്നു..

Saturday 1 October 2016

" വയോജന ദിനം ഓർമപ്പെടുത്തുന്നത്..."

ഇന്ന് ലോക വയോജന ദിനം..

ഇത്തരം ദിനങ്ങൾ ഓരോരുത്തർക്കുമുള്ള ഓര്മപെടുത്തലുകളാണ്....

ദിനങ്ങൾ കഴിയും തോറും എണ്ണം കൂടി വരുന്ന വൃദ്ധ സദനങ്ങൾ പറഞ്ഞു തരും പ്രായമായവരുടെ വില...

ഇന്ന് ഞാൻ നാളെ നീ എന്ന് പറയുന്നത് മരണത്തെ കുറിച്ച മാത്രമല്ല, ഏതൊരു മനുഷ്യനും വന്നു ചേരുന്ന ഇത്തരം ജീവിതാധ്യായങ്ങളെ കുറിച്ചുമാണ്.. ഓർക്കുക നമുക്കും പ്രായമാകും, അന്ന് നമ്മളും കിടക്കേണ്ടി വരും നമ്മുടെ മാതാപിതാക്കളെ കൊണ്ട് വിട്ട അതെ സ്ഥലത്തു.. ഒരു പക്ഷെ ഇപ്പോഴത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലെ ഒരു സീറ്റിനു വേണ്ടി അടിപിടികൂടുന്ന, ഡൊനേഷനുകൾ വാരിയെറിയുന്ന മക്കളെ കാണാൻ അധികം കാലമൊന്നും സഞ്ചരിക്കേണ്ടി വരില്ല, അത് ഒട്ടും വിദൂരമല്ല....

ഓർക്കുക ഞാനും മനുഷ്യനാണ്, എനിക്കും വയസ്സാകും... എന്നെ കണ്ടു കൊണ്ടാണ് എന്റെ മക്കളും വളർന്നു വരുന്നത്..

സ്നേഹിക്കുക, ബഹുമാനിക്കുക, ശ്രുശൂഷിക്കുക..... നമ്മളെ നമ്മൾ ആക്കിയവരെ...നിറവേറ്റിക്കൊടുക്കുക അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ..

ഒരു പൂന്തോട്ടം തന്നെ നമ്മുക്കായി സമ്മാനിച്ചവർക് ഒരു മുല്ലപ്പൂ എങ്കിലും തിരിച്ചു നൽകുക...